നിങ്ങൾ എപ്പോഴെങ്കിലും കുട്ടികളുടെ മനസ്സറിഞ്ഞിട്ടുണ്ടോ? നിങ്ങളുടെ ബാല്യകാലം കടന്നു പോയതു പോലെയാണോ ഇന്ന് നിങ്ങളുടെ കുട്ടികളുടെ ബാല്യവും? നിങ്ങളുടെ കുട്ടികൾ അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് പേടികൂടാതെ നിങ്ങളോട് പറയുന്നുണ്ടോ ? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന സിനിമയാണ് ബോബി-സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ്.
അജോയ് ജോസഫ്, അഞ്ചലീന ജോസഫ് എന്ന രണ്ടു സ്‌കൂള്‍ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച ഈ സിനിമയിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു പോലെ മനസ്സിലാക്കേണ്ട ഒരു പാട് ഗുണപാഠങ്ങൾ ഉണ്ട്. സി.കെ. മുരളീധരന്റെ മകന്‍ ആകാശും റോഷന്‍ ആന്‍ഡ്രൂസിന്റെ മകള്‍ ആഞ്ചല റോഷനുമാണ് ഇവരെ അവതരിപ്പിക്കുന്നത്. ഇവരുടെ പ്രൊഫഷണല്‍ തിരക്കുള്ള മാതാപിതാക്കളായി എത്തുന്നത് ജയസൂര്യയും അപർണ ഗോപിനാഥുമാണ്.
അജോ എന്ന ഒൻപത് വയസുകാരന്റെ സ്കൂൾജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവത്തെ പിൻതുടർന്നാണ് സിനിമ മുന്നോട്ടു പോകുന്നത്.
ഇന്നത്തെ കുട്ടികൾ നേരിടുന്ന സമ്മര്‍ദങ്ങൾ ഈ സിനിമയിൽ നിന്ന് മനസ്സിലാക്കാം. ഭൂമിയോട് ഒരു ബന്ധവും ഇല്ലാതെ flat കളിൽ ബാല്യം ചിലവിടുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും, ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചെറിയ പ്രശ്നങ്ങളെ പോലും പേടിച്ചു ഒളിച്ചോടുകയും ചെയ്യുന്ന ഇന്നത്തെ കാലത്തെ കുട്ടികളിൽ ഒരുവനാണ് അജോയ് ജോസഫ്.
പ്രകൃതിയേയും മൃഗങ്ങളേയും ഏറെ സ്നേഹിക്കുന്ന സമയമാണ് ബാല്യം. ആ സമയത്ത് കുട്ടികൾക്ക് പരമാവധി പ്രകൃതിയോട് ഇണങ്ങി കളിക്കാനും, സമയം ചിലവഴിക്കാനുമുള്ള സൗകര്യം മാതാപിതാക്കൾ ചെയ്തു കൊടുക്കണം എന്നൊരു സന്ദേശവും ഈ സിനിമയിലുണ്ട്.
ആദ്യ പകുതിയിൽ കൊച്ചി നഗരത്തിലും മറ്റും ചിത്രീകരിച്ച സിനിമയുടെ രണ്ടാം പകുതിയിൽ കാടിന്റെ അതി മനോഹരമായ ദൃശ്യങ്ങൾ പ്രേക്ഷകർക്കു കാണാൻ സാധിക്കും.
ജോസഫ് എന്ന കടുംപിടുത്തക്കാരനുമായ പിതാവായി ജയസൂര്യ മികച്ചുനില്‍ക്കുന്നു. തന്റെ കഥാപാത്രത്തെ അതിമനോഹരമായാണ് പല അഭിനയ മുഹൂർത്തങ്ങളിലും ജയസുര്യ കൊണ്ടു പോകുന്നത്.
കുഞ്ചാക്കോ ബോബൻ കൈകാര്യം ചെയ്യുന്ന ഗോപകുമാർ എന്ന നിഷ്ക്കളങ്കനായ പോലീസ് ഓഫീസറും ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യ പോലീസ് കഥാപാത്രവുമാണ് ഇത്. ബാലതാരങ്ങളായ ആകാശ് റോഷനും, ആഞ്ചല റോഷനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളായ അപര്‍ണാ ഗോപീനാഥ്, നന്ദു, സുധീര്‍ കരമന, മിനോണ്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യ പകുതിയിൽ സ്കൂൾ രംഗങ്ങളും രണ്ടാം പകുതിയിൽ ഉടനീളം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഈ സിനിമയുടെ climax പക്ഷെ പ്രേക്ഷകർ പ്രതീക്ഷിച്ച അത്രയും മികവുപുലർത്തിയില്ല.
ഹോളിവുഡിന് ഒപ്പം നിലവാരം കണക്കാക്കാവുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബോളിവുഡിലെ ഛായാഗ്രഹകനായ സി.കെ. മുരളീധരനാണ്. സന്ദർഭങ്ങൾ പ്രേക്ഷകരിൽ ഉൾക്കൊള്ളാൻ സഹായിച്ച പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത് ഗോപീ സുന്ദറാണ്.
വളരെ നല്ല ഒരു plot, എല്ലാതരത്തിലുമുള്ള പ്രേക്ഷകരും പ്രത്യേകിച്ച്, മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമയാണു റോഷൻ ആൻഡ്രൂസ്, ബോബി–സഞ്ജയ് ന്റെ കൂട്ടുകെട്ടിന്റെ സ്കൂൾ ബസ്സ്.