പ്രണയം മഞ്ഞുതുള്ളിപോലെയാണ് .അതു പോലെ തന്നെയാണു പ്രണയകഥകളും. ഓരോ പ്രണയകഥകൾക്കും അതിന്‍റെതായ ഒരു പുതുമ ഉണ്ട്. അനേകായിരം പ്രണയകഥകൾ പറഞ്ഞു പോയ സിനിമാ ചരിത്രത്തിൽ, ഈ പുതുമ നിലനിർത്താൻ സംവിധായകനും, അഭിനേതാക്കൾക്കും സാധിക്കുമ്പോൾ, അതിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കുമ്പോൾ ഒരു സിനിമ അതിന്‍റെ വിജയത്തിലെത്തും . നവാഗത സംവിധായകനായ സച്ചിയുടെ അനാര്‍ക്കലിയുടെ വിജയ രഹസ്യവും ഇത് തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം.
സംഗീത സാന്ദ്രമായ ഒരു പ്രണയകഥ. അനാര്‍ക്കലിയെ അങ്ങിനെ വിശേഷിപ്പിക്കാം. കടന്നു പോകുന്ന 3 മണിക്കൂർ മറ്റൊന്നും ആലോചിക്കാതെ അനാര്‍ക്കലിയുടെ ഓളങ്ങളിൽ ആയി പോകും നമ്മളും. നല്ല തിരക്കഥ, സംവിധാനം, അഭിനയം ഇങ്ങിനെ എല്ലാം സമന്വയിച്ചപ്പോൾ അനാര്‍ക്കലി എന്ന നല്ല ഒരു സിനിമ മലയാളികൾക്കു ലഭിച്ചു.
ലക്ഷദ്വീപിലേക്കു ഡൈവിംഗ് ഇൻസ്ട്രക്ടർ ആയി എത്തുന്ന ശന്തനുവിലൂടെ (പ്രിഥ്വിരാജ് ) ആണ് കഥ തുടങ്ങുന്നത്. നിഗൂഡതകൾ കൂടെ കൊണ്ട് നടക്കുന്ന ശന്തനുവിന്‍റെ പൂർവകാലം പതിയെ ചുരുളഴിയുന്നു . നേവൽ ഓഫീസർ ആയി കൊച്ചിയിൽ ജോലി ചെയ്യുന്ന ശന്തനു തന്‍റെ കമ്മണ്ടിംഗ് ഓഫീസറുടെ മകൾ നാദിറയുമായി പ്രണയത്തിലാകുന്നു..ഒരു നാൾ പ്രണയം കണ്ടു പിടിക്കപെടുമ്പോൾ ശന്തനുവിനും, കൂട്ടുകാരൻ സക്കറിയക്കും നേവിയിൽ നിന്നു ഡിസ്ചാർജ് എഴുതികൊടുത്ത് പോകേണ്ടിവരുന്നു. എന്നും കാണുന്നതും എപ്പോഴും സംസാരിക്കുന്നതുമല്ല ഒരു പ്രണയത്തെ ദൃഡമാക്കുന്നത് എന്നും , യഥാർത്ഥ പ്രണയം മനസ്സുകളുടെ ഒന്നുചേരൽ ആണെന്നും തെളിയിക്കുന്നതാണ് പിന്നെയുള്ള കഥാ സന്ദർഭങ്ങൾ .
ആനാർക്കലിയിൽ , പ്രിഥ്വിരാജ് അവതരിപ്പിച്ച ശന്തനു എന്ന കഥാപാത്രം, 'എന്ന് നിന്‍റെ മൊയ്തീൻ' എന്ന ചിത്രത്തിനു തൊട്ടു പിന്നാലെ ഈ അഭിനേതാവിനു മറ്റൊരു പൊൻതൂവൽ കൂടി സമ്മാനിക്കുന്നു. സ്വതസിദ്ധമായ അഭിനയത്തിലൂടെ 40കാരനായും, 25കാരനായും പ്രേക്ഷകരുടെ മനം കവരാൻ പ്രിഥ്വിരാജിനു കഴിഞ്ഞു. പ്രിഥ്വിരാജിന്‍റെ കൂട്ടുകാരൻ സക്കറിയായി , ബിജു മേനോൻ സീരിയസ് റോൾ പോലെ തന്നെ കോമഡിയും തന്‍റെ കൈയിൽ ഭദ്രം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. സിനിമയുടെ ക്ലൈമാക്സ്സിൽ ബിജു മേനോന്‍റെ ഹാസ്യാഭിനയം പ്രേക്ഷകരെ കൈയ്യിലെടുത്തു.
ഒരു നോർത്ത് ഇന്ത്യൻ നവാബി പെണ്‍കുട്ടി ആയി എത്തുന്ന പ്രിയ ഗോർ തന്‍റെ കഥാപാത്രത്തിനോട് നീതി പുലർത്താനും മലയാളത്തിലെ തന്‍റെ അരങ്ങേറ്റം മികച്ചതാക്കനും ശ്രമിച്ചിട്ടുണ്ട്.
നവാഗതനായ സച്ചി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ 100% വിജയിച്ചിരിക്കുന്നു. സിനിമയുടെ ദൈർഘ്യം കുറച്ചു കുറയ്ക്കാമായിരുന്നു. രണ്ടാം പകുതിയിൽ അത്ര ഗൌനിക്കാതെ പോകുന്ന ചെറിയ ഒരു ഇഴച്ചിൽ ഒഴിച്ചാൽ മറ്റെല്ലാം ഗംഭീരം . ഓരോ അഭിനേതാക്കൾക്കും അവർക്ക് ലഭിച്ച കഥാപാത്രങ്ങളോടു പൂർണ മികവു നൽകിയതു കൊണ്ടാണു ഈ ചിത്രം മികച്ചതാകാൻ കാരണം.
ഒരു യാഥാസ്ഥിക പിതാവായി അഭിനയിച്ച കബീർ ബേഡിയും , ലക്ഷദ്വീപ് സ്വദേശി കോയയായി സുരേഷ് കൃഷ്ണയും, ഡോക്ടറായി എത്തിയ മിയയും, സുരേഷ് കൃഷ്ണയുടെ പെങ്ങളായി വന്ന സംസ്കൃതി ഷേണായിയും, അരുൺ, മധുപാൽ, മികച്ച നടനുള്ള കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡ് സുദേവ് നായർ, പിന്നെ ചെറുതെങ്കിലും ഓർത്തു വയ്ക്കാൻ പാകത്തിൽ ശ്യാമപ്രസാദ്, മേജർ രവി, രഞ്ജി പണിക്കർ, ജയരാജ് വാര്യർ, ഇങ്ങനെ നീളുന്ന താര നിര.
അനാര്‍ക്കലിയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവാണ്. സുജിത്ത് വാസുദേവ് ലക്ഷദ്വീപിന്‍റെ സൗ ന്ദര്യം അപ്പാടെ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചു കടലിനടിയിലെ രംഗങ്ങൾ ലക്ഷദ്വീപിന്റെ പ്രകൃതി ഭംഗിക്കൊപ്പം അവിടുത്തെ ആളുകളുടെ ജീവിത രീതിയും ഈ സിനിമയിലൂടെ നമുക്ക് കാണിച്ചു തരുന്നു.
വിദ്യാസാഗർ ഈണമിട്ട ഗാനങ്ങളെല്ലാം അതിമനോഹരമെന്നൊന്നും പറയാൻ ക ഴിയില്ലെങ്കിലും ഇമ്പമുള്ളതാണ്.
കാത്തിരിപ്പിന്‍റെ , മരണത്തെപ്പോലെ സത്യമാണ് പ്രണയമെന്ന് മനോഹരമായി പറയുന്ന ഒരു സിനിമ... അതാണ് അനാര്‍ക്കലി.